( വിദൂരഭാവിയില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന മഴയോര്‍മ്മകള്‍ എന്ന എന്റെ ആത്മകഥയില്‍ നിന്നും ഒരേട് )
ആര്‍. എം. എസ്. കഥകള്‍ ( Service Story )
ഇരിങ്ങാലക്കുട സോര്‍ട്ടിങ് ഓഫീസ് എന്നാണ് പേരെങ്കിലും ഇരിങ്ങാലക്കുടയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയായി കല്ലേറ്റുംകരയിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. മൊത്തത്തില്‍ ഒരു നാട്ടിന്‍പുറത്ത് എത്തിയ പ്രതീതി ജനിപ്പിച്ചു. ഓഫീസിന്റെ മുറ്റവും ചുറ്റുവട്ടവും നിറയെ പൂത്ത് നില്‍ക്കുന്ന വാകമരം. അത് നിറയെ എറണ്ട പക്ഷികളാണ്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മഴ പെയ്ത് എറണ്ട പക്ഷികളുടെ കാഷ്ഠവും ഒക്കെ ചേര്‍ന്ന് ഒരു പ്രത്യേക തരം മണം അവിടെയാകെ പരന്നിരുന്നതായി ഞാന്‍ ഓര്‍മ്മിക്കുന്നു.
ഭാരതീയ തപാല്‍ വകുപ്പില്‍ റെയില്‍വേ മെയില്‍ സര്‍വ്വീസില്‍ സോര്‍ട്ടിങ് അസിസ്റ്റന്റായി എന്റെ പ്രഥമനിയമനം ഈ ഓഫീസില്‍ ആയിരുന്നു. പൊതുവേ അന്യനാട്ടുകാരോട് വലിയ പ്രതിപത്തി ഇല്ലാത്ത കൊല്ലത്തുനിന്നും വന്നതുകൊണ്ടാകാം ഈ നാടിന്റെ ആതിഥ്യമര്യാദ എന്നെ വളരെ ആകര്‍ഷിച്ചു.
ആദ്യ ഒരാഴ്ച ലോഡ്ജ് മുറി ഒന്നും ശരിയാകാത്തതിനാല്‍ എനിക്ക് ഓഫീസിനോട് ചേര്‍ന്ന ക്ലബ്ബില്‍ താമസിക്കേി വന്നു. കൂട്ടിന് എന്റെ കൂടെ നിയമിതനായ വാമനപുരം സ്വദേശിയായ സുജേഷും ഉണ്ടായിരുന്നു. സുജേഷിന്റെ അച്ഛനും പോസ്റ്റ് ഓഫീസിലാണ് ജോലി. ക്ലബ്ബില്‍ നന്നായി ഉറങ്ങാനും ജീവനകലയുടെ സുദര്‍ശനക്രിയ ചെയ്യാനും ഒന്നുമുള്ള സൗകര്യമില്ലായിരുന്നു. ഭാഗ്യവശാല്‍ പെട്ടെന്ന് തന്നെ ബാലസുബ്രഹ്മണ്യം ഹോട്ടലിലെ ചന്ദ്രന്‍ ചേട്ടന്റെ കെയറോഫില്‍ വഹാബ് എന്നയാളിന്റെ വാടകക്കെട്ടിടം ഏര്‍പ്പാടായി. മാസം 900 രൂപയും കറണ്ട് ചാര്‍ജ്ജും. അവിടത്തെ സൗകര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വാടക വളരെ കൂടുതലാണ്. ഒരു വൃത്തിയും ഇല്ല. ഭയങ്കര കൊതുക് ശല്യവും. മെഡിറ്റേഷന്‍ ചെയ്യുമ്പോള്‍ കൊതുക് നമ്മളെ എടുത്തുകൊണ്ട് പോകും. തല്‍ക്കാലം വേറെ താമസസൗകര്യം ശരിയാകുന്നതുവരെ അവിടെ തുടരാന്‍ തീരുമാനിച്ചു.
ഞങ്ങളുടെ സബ് റിക്കാര്‍ഡ് ഓഫീസര്‍ ഗോപിനാഥ്– ഞാന്‍ ഗോപിമാഷ് എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന– ഒരു വലിയ സഹായം ആയിരുന്നു. ഇവിടെ പൊതുവേ സാറേ വിളിക്ക് പകരം മാഷേ വിളിയാണ്. ഓണത്തിന് വീട്ടില്‍ പോകാന്‍ തരപ്പെട്ടില്ല. എന്നെയും സുജേഷിനേയും ഗോപിമാഷ് വീട്ടില്‍ വിളിച്ച് ഉഗ്രന്‍ സദ്യ തന്നു. ഞാന്‍ ആ ഗ്രാമീണജീവിതവുമായി വേഗത്തില്‍ ഇഴുകി ചേര്‍ന്നു. എന്നാല്‍ പരിഷ്‌കാരിയായ സുജേഷ് കരയ്ക്ക് പിടിച്ചിട്ട മീനിനെപ്പോലെ അസ്വസ്ഥനായി. ടിയാന്‍ താമസിയാതെ എറണാകുളത്തേക്ക് മാറ്റം വാങ്ങി പോയി. ( റിട്ട സബ് റിക്കാര്‍ഡ് ഓഫീസര്‍ ഗോപിനാഥ് മൊബൈല്‍–9495196556)
ഇരിങ്ങാലക്കുടയില്‍ ഓഫീസിലും പരിസരത്തും ഞാന്‍ കണ്ട മുഖങ്ങളെല്ലാം എന്തെങ്കിലും ഒക്കെ പ്രത്യേകതകള്‍ ഉള്ളവയായിട്ട് എനിക്ക് തോന്നിയിരുന്നു. പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുന്ന മുഖങ്ങള്‍. കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ പോലെയുള്ള വ്യക്തിത്വങ്ങള്‍. മാല്‍ഗുഡി ഡെയ്‌സ് എന്നൊക്കെ പറഞ്ഞതുപോലെ സവിശേഷമായ ഗ്രാമപ്രദേശത്തിലെ നിഷ്‌കളങ്കരായ മനുഷ്യര്‍.
ആദ്യം ഓഫീസിനകത്തുള്ള സഹപ്രവര്‍ത്തകരെ പറ്റി ഓര്‍ക്കുന്നു. അതില്‍ തന്നെ ആദ്യം ഗോപിമാഷിനെ പറ്റി. ഗോപിനാഥ് എന്ന് മുഴുവന്‍ പേര്. സൗമ്യമായ പെരുമാറ്റം. എന്നാല്‍ ജോലിയില്‍ സ്ട്രിക്റ്റ്. ഒരു വിട്ടുവീഴ്ചയും ഇല്ല. പുസ്തകപ്രേമിയാണ്. എനിക്ക് രണ്ടാമൂഴം, നാലുകെട്ട്, സിഗ്മണ്ട് ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്നീ പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു. സാറിന് രണ്ട് മക്കളാണ്. ഒരാണും ഒരു പെണ്ണും. മകന്‍ ഡെല്‍ഹിയിലാണ്. മരുമകന്‍ ഗള്‍ഫിലും. അന്ന് താഴേക്കാട് പള്ളിക്ക് സമീപം വാടക വീടിലാണ് താമസം. ഞാന്‍ ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ മാഷ് റിട്ടയര്‍ ആയി
രണ്ടാമതായി ചന്ദ്രശേഖരന്‍ മാഷ്. ഹെഡ് സോര്‍ട്ടറാണ്. മാള സ്വദേശി, സരസനാണ്. ഇന്റര്‍നെറ്റ്, ഇലക്‌ട്രോണിക്‌സ്, കൃഷി എന്നിവയില്‍ ഒരുപോലെ താല്‍പര്യം. മാഷിന് ഒറ്റ പ്രസവത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ്. മാഷിന്റെ റിട്ടയര്‍മെന്റ് ഫങ്ക്ഷന് (2019 ആദ്യം എന്ന് ഓര്‍മ്മ) ഞാന്‍ പങ്കെടുത്തിരുന്നു
ഞാന്‍ ഇവിടെ ജോലി തുടങ്ങിയ സമയത്ത് മനോജ് എന്ന് പേരായ ഒരു സോര്‍ട്ടിങ് അസിസ്റ്റന്റ് വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഉണ്ടായിരുന്നു. പുള്ളി നേരത്തേ ഇവിടെ ജോലി ചെയ്തിരുന്ന ആളാണ്. വിവാഹാലോചന വന്നപ്പോള്‍ നൈറ്റ് ഡ്യൂട്ടി ഒഴിവാക്കാന്‍ എറണാകുളത്തേക്ക് സ്ഥലംമാറ്റം വാങ്ങി പോയതാണ്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഒരു കുട്ടി ഉണ്ട്. ചന്ദ്രശേഖരന്‍മാഷിന്റെ റിട്ടയര്‍മെന്റ് ഫങ്ക്ഷന് വന്നപ്പോള്‍ മനോജേട്ടനുമായുള്ള ബന്ധം പുതുക്കി
അടുത്തത് നിമ്മിയാണ്.സോര്‍ട്ടറാണ്. നിമ്മിയും മനോജിനെപ്പോലെ കാലിക്കട്ടില്‍ നിന്നും ഡിവിഷന്‍ മാറി വന്നതാണ്. നിലവില്‍ അവിടെ ഉള്ളവരില്‍ ഏറ്റവും ജൂനിയര്‍ സോര്‍ട്ടര്‍ നിമ്മിയാണ്. ഭര്‍ത്താവ് പ്രൈവറ്റ് കമ്പനിയില്‍. കൂടാതെ പാര്‍ട്ട് ടൈമായി റേഡിയോയിലും വര്‍ക്ക് ചെയ്യുന്നു. ഒരു കുട്ടിയുണ്ട്. ഞാന്‍ ചെല്ലുന്ന സമയത്ത് കുട്ടിക്ക് അപ്പന്‍ഡിസൈറ്റിസിന്റെ ഓപ്പറേഷന്‍ ആയിരുന്നുവെന്ന് ഓര്‍ക്കുന്നു. നിമ്മി ജോലിയില്‍ വളരെ സിന്‍സിയറാണ്. എനിക്ക് വലിയ ഒരു സഹായം ആയിരുന്നു പൂര്‍ണ്ണ സസ്യാഹാരിയായ നിമ്മി ആര്‍ട്ട് ഓഫ് ലിവിങിന്റെ ബേസിക് കോഴ്‌സ് ചെയ്തതാണ് എന്നതാണ് എന്നെ നിമ്മിയുമായി കൂടുതല്‍ അടുപ്പിച്ച ഘടകം.
പിന്നെയുള്ളത് വെള്ളാന്‍. എപ്പോഴും മുറുക്കാന്‍ ചവച്ച് ചുണ്ടുകള്‍ ചുവന്നിരിക്കും . മുറുക്കി അവിടവിടെ തുപ്പി വെക്കും. വയനാട് സ്വദേശി. രണ്ട് പെണ്‍മക്കള്‍.ഞാന്‍ ചെല്ലുമ്പോള്‍ ഒരു മകള്‍ മെഡിസിന്‍ എന്‍ട്രന്‍സ് എഴുതി വെറ്ററിനറിക്ക് അഡ്മിഷനായി നില്‍ക്കുന്നു. വെള്ളാന്‍ വായില്‍ ക്യാന്‍സര്‍ ബാധിച്ച് അകാലത്തില്‍ അന്തരിച്ചതായി പിന്നീട് ഗോപി മാഷില്‍ നിന്ന് അറിഞ്ഞു. ആ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒരു കാര്യം കൂടി തുടര്‍ച്ചയായി വെറ്റില മുറുക്കുന്നത് ക്യാന്‍സര്‍ ഉണ്ടാക്കും എന്നതിന് ഇനി വേറെ തെളിവ് ആവശ്യമില്ല എന്ന് കൂടി ഈ സന്ദര്‍ഭത്തില്‍ അടിവരയിട്ട് പറയുവാന്‍ ആഗ്രഹിക്കുന്നു.
അടുത്തത് ജിജി. സീനിയര്‍ സോര്‍ട്ടറാണ്. ഭര്‍ത്താവ് ദാസ് കെ എസ് എഫ് ഇയില്‍ യു ഡി ക്ലാര്‍ക്ക്. രണ്ട് ആണ്‍കുട്ടികള്‍. ഇളയ ആള്‍ അമല്‍ പ്ലസ് ടു പഠിക്കുന്നു. മൂത്തയാള്‍ അനുപം ബി ടെകിന് പഠിക്കുന്നു. അനുപത്തിന്റെ പ്രോജക്ട് സബ്ജക്ട് പോളിടെക്‌നികില്‍ ഞാന്‍ ചെയ്ത അതേ പ്രോജക്ട് — പ്രോഗ്രാമിക് ലോജിക് കണ്‍ട്രോളര്‍ എന്ന പി എല്‍ സി ആയിരുന്നു. ഇരിങ്ങാലക്കുട ചരല്‍ക്കുന്ന് വഴി കൊടുങ്ങല്ലൂര്‍ വണ്ടിയില്‍ സബ്‌സ്റ്റേഷന്‍ ജംഗ്ഷനില്‍ ഇറങ്ങി അവിടെ നിന്നും രണ്ട് കിലോമീറ്റര്‍ പോയാല്‍ ഇക്കുളം പോസ്റ്റ് ഓഫീസിന് സമീപം ഇരുനില വീട്. അന്ന് അവിടെ പോയ എനിക്കും സുജേഷിനും അണ്ടിപരിപ്പ് ഒക്കെ തന്നിരുന്നു എന്ന് ഓര്‍ക്കുന്നു. നല്ല ആതിഥ്യമര്യാദ ആയിരുന്നു
പിന്നെ അശോകന്‍ സാര്‍. നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് എന്ന കമ്യൂണിസ്റ്റ് സര്‍വ്വീസ് സംഘടനയുടെ സജീവപ്രവര്‍ത്തകനാണ്. നല്ല സഹകരണമാണ്. എന്റെ സ്ഥലംമാറ്റത്തിന് ഒരുപാട് സഹായിച്ചിട്ടു്.സരസനാണ്. ഒരു സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.രാത്രി ജോലി കഴിഞ്ഞ് പല്ലു പോലും തേക്കാതെ ഓഫീസിന് വെളിയില്‍ ഉള്ള ഒരു അമ്മായിയുടെ ചായപീടികയിലെ ഇഡലി കഴിക്കാറുണ്ടായിരുന്നു. അശോകന്‍മാഷ് ഉറക്കെ അവരെ കേള്‍ക്കെ അമ്മായീടെ ഇഡലിക്ക് എന്നാ വലിപ്പം എന്ന് പകുതി കഴിയായി പറയാറുണ്ടായിരുന്നത് അന്ന് ഞാന്‍ ആസ്വദിച്ചിരുന്നു. ഇന്ന് ജോലിയില്‍ നിന്ന് വിരമിച്ചശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് ചെയ്താലും അത് നല്ലതോ ചീത്തയോ ആകട്ടെ നവ മാധ്യമങ്ങളിലൂടെ അതിനെ ന്യായീകരിക്കുകയാണ് അശോകന്‍ മാഷിന്റെ പ്രധാന ഹോബി. ഇന്നും ഞങ്ങള്‍ തമ്മിലുള്ള ബന്ധം പൂര്‍വ്വാധികം ശക്തമാണ്.
അടുത്തത് സുധാകരന്‍ മാഷ്. പ്രൊബേഷന്‍ ടൈമില്‍ ഓവര്‍ ടൈം ചെയ്യാന്‍ എന്നെ നിര്‍ബന്ധിച്ചതുമായി ബന്ധപ്പെട്ട് ആദ്യംതന്നെ ഞങ്ങള്‍ ഉടക്കി. ഒരു ദിവസം ഞാന്‍ നാട്ടില്‍ പോയിട്ട് ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ സന്ധ്യക്ക് 6 മണി സമയം. ഞാന്‍ കരുതി നേരേ പോയി നൈറ്റ് ഡ്യൂട്ടി ചെയ്തിട്ട് നാളെ വിശ്രമം എടുത്തിട്ട് വല്ലതും വായിക്കാം എന്ന്. ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചികോഡ് എന്ന ബുക്ക് വായിക്കാനായി വാങ്ങി വെച്ചിരുന്നു. എന്നാല്‍ സെറ്റ് മെമ്മോയില്‍ പേരില്ല എന്ന കാരണത്താല്‍ സുധാകരന്‍മാഷ് എനിക്ക് ഡ്യൂട്ടി നിഷേധിച്ചു. ( സബ് റെക്കോര്‍ഡ് ഓഫീസില്‍ നിന്നും നൈറ്റ് സെറ്റില്‍ വര്‍ക്ക് ചെയ്യേണ്ട ജീവനക്കാരുടെ പേരടങ്ങിയ മെമ്മോ ആണ് സെറ്റ് മെമ്മോ. രണ്ട് സെറ്റുകളാണ് ഒന്നിടവിട്ട രാത്രികളില്‍ വര്‍ക്ക് ചെയ്യുക. സെറ്റ് വണും സെറ്റ് ടുവും ) വളരെ ദൂരെ നിന്നും വരുന്ന ജീവനക്കാരന്‍ എന്ന നിലയില്‍ സബ് റെക്കോര്‍ഡ് ഓഫീസറോട് ഫോണ്‍ ചെയ്ത് ചോദിച്ചിട്ട് എന്റെ പേരു കൂടി സെറ്റ് മെമ്മോയില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഒന്നും രണ്ടും പറഞ്ഞ് കുറച്ച് കയര്‍ത്ത് സംസാരിക്കേണ്ടി വന്നു.
എന്നാല്‍ ഇതൊന്നും മനസില്‍ വെച്ച് പെരുമാറുന്ന ആളായിരുന്നില്ല സുധാകരന്‍മാഷ്. സാറിന്റെ വീടിന് അടുത്തുള്ള താഴേക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന് എന്നെയും സുജേഷിനെയും ക്ഷണിച്ചുകൊണ്ടുപോയി. അന്ന് ഉച്ചഭക്ഷണം ക്ഷേത്രത്തിന്റെ അന്നദാനപുരയില്‍ നിന്നായിരുന്നു. രാത്രി മാഷിന്റെ മക്കളായ ഗോപിക, അഞ്ജന എന്നിവരുടെ നൃത്ത അരങ്ങേറ്റം കാണാന്‍ പോയിരുന്നു. അന്ന് അത്താഴം കഴിച്ചതും സുധാകരന്‍ മാഷിന്റെ വീട്ടില്‍ നിന്നായിരുന്നു എന്നിട്ട് അവിടെ നിന്നും സബ് റിക്കാര്‍ഡ് ഓഫീസറായ ഗോപനാഥ് മാഷിന്റെ വാടകവീട്ടില്‍ പോയി. അന്നത്തെ രാത്രി അവിടെ താമസിച്ചിട്ട് പിറ്റേന്നാണ് റൂമില്‍ പോയത്.
അടുത്തത് പാറുക്കുട്ടി. ഇഡിയാണ്. ഓഫീസില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം താമസം. ഒരു മകള്‍. പാറുക്കുട്ടി മുന്‍പ് ജയില്‍വകുപ്പില്‍ സ്വീപ്പര്‍ ആയിരുന്നു.
അടുത്തത് മസ്ദൂര്‍ ബാബു. സ്ഥിരം പോസ്റ്റല്ല. ഔട്ട് സൈഡര്‍ തസ്തിക. ഇഡിക്കാര്‍ ലീവ് എടുക്കുമ്പോള്‍ ഉള്ള തസ്തിക. ലോഡ്ജ് എടുക്കാനും മറ്റും എന്നെ സഹായിച്ചത് ബാബ്വേട്ടനാണ്. ചന്ദ്രശേഖരന്‍മാഷിന്റെ റിട്ടയര്‍മെന്റിന് ഈയിടെ കണ്ടപ്പോഴും ബാബുവിന് വലിയ മാറ്റം ഒന്നുമില്ല. ഇപ്പോള്‍ കേരളാ ഫീഡ്‌സില്‍ കൂടി പാര്‍ട് ടൈമായി ജോലിക്ക് പോകുന്നുണ്ട്.
പിന്നെ ഉള്ളത് ജിഷ. ഇഡിയാണ് വായനപ്രേമി, നല്ല പെരുമാറ്റം. അന്ന് വയനാട് എല്‍ ഡി ലിസ്റ്റില്‍ ഉല്‍പ്പെട്ടത് കിട്ടി. പിന്നീട് 13 വര്‍ഷത്തിന് ശേഷം കാണുമ്പോള്‍ ഉദ്യോഗസ്ഥയാണ്. പഞ്ചായത്തിലാണ് ജോലി എന്ന് പറഞ്ഞതായി ഓര്‍ക്കുന്നു.
പിന്നെ ഹോമിയോ ഡോക്ടടറായി കൂടി പ്രാക്ടീസ് ചെയ്യുന്ന ഗോപാലന്‍മാഷ് റിട്ടയര്‍ ആയി.പിന്നെ നിഷ്‌കളങ്കമായ ചിരിയും നരച്ച മുടിയും സ്വന്തമായുള്ള ജയിംസ് അച്ചായന്‍. എല്ലാ നൈറ്റും ഓവര്‍ ടൈം ചെയ്യുന്നതുകൊണ്ട് ഗോപിമാഷിന്റെ പെറ്റാണ്. കാശിന് അത്രയ്ക്ക് അത്യാവശ്യമുള്ളതുകൊണ്ടാണ് പുള്ളി ഇങ്ങനെ ഉറക്കമിളച്ചു കഷ്ടപ്പെടുന്നത്.
പിന്നെ നല്ല എണ്ണക്കറുപ്പ് നിറമുള്ള ചന്ദ്രന്‍മാഷ്, ബുള്‍ഗാന്‍ താടിയുള്ള ഗോപി വാര്യര്‍, ക്ലാസ് ഫോര്‍ അപ്പുക്കുട്ടന്‍. അപ്പുക്കുട്ടേട്ടന്റെ കണ്ണിന് ശകലം വൈകല്യം ഉണ്ടെങ്കിലും മനസ് പൂ പോലെ നിഷ്‌കളങ്കമാണ്. പിന്നെ ക്ലാസ് ഫോര്‍ മോഹനേട്ടന്‍. കുട്ടികളില്ലാത്തതിന് ഒരുപാട് ചികിത്സ ചെയ്‌തെങ്കിലും ഈശ്വരന്‍ അനുഗ്രഹിച്ചില്ല. ചന്ദ്രശേഖരന്‍മാഷും മോഹനേട്ടനും ഒരേ ദിവസമാണ് വിരമിച്ചത്. ചടങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നു.
പിന്നെ വെള്ളമടിച്ച് സെറ്റില്‍ നിത്യവും അലമ്പുണ്ടാക്കുന്ന കൊച്ചേക്കന്‍ മാഷ് ( ഇപ്പോള്‍ തളര്‍ന്ന് കിടക്കുന്നതായി അറിഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെ ) പിന്നെ ഇഡിയായ തോമസ്.തോമസിനെ കണ്ടാല്‍ സൂപ്രണ്ട് ആണെന്നേ പറയൂ. എപ്പോഴും വെല്‍ ഡ്രസ്ഡാണ്. കാറ്ററിങ് സര്‍വ്വീസ് ഒക്കെ വലിയ രീതിയില്‍ നടത്തുന്നതു കൊണ്ട് തോമസച്ചായന് മറ്റുള്ള ഇഡിക്കാരെ പോലെ പണത്തിന് ബുദ്ധിമുട്ടില്ല.
അവിടെ നിന്നും നൈറ്റ് ഡ്യൂട്ടി ചെയ്തതിന്റെ സി ആര്‍ ( കോംപന്‍സേറ്ററി റസ്റ്റ് ) എടുത്താണ് നാട്ടില്‍ പോകുന്നത്.നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോള്‍ അങ്ങിനെ ഒരു സൗകര്യമുണ്ട്. രാത്രി ജോലി ചെയ്ത് കഴിയുമ്പോള്‍ കണ്ടം കിളച്ചിട്ട് വരുമ്പോള്‍ ഉള്ള പോലെ ക്ഷീണവും അസ്വസ്ഥതയും ആയിരിക്കും. അതിന് ശേഷം പകല്‍ സമയം മിക്കപ്പോഴും ഉറക്കം വരാറില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കും . എന്റെ സ്വാഭാവികമായ ജൈവഘടികാരം ആകെ താളം തെറ്റി. താരതമ്യേന ശമ്പളം കുറഞ്ഞ സ്റ്റേറ്റ് സര്‍വ്വീസിലെ എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ശ്രമിക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം ഇതാണ്. കൂടല്‍മാണിക്യം, കൊടുങ്ങല്ലൂര്‍ എന്നീ അമ്പലങ്ങളില്‍ പോയി പതിവായി പ്രാര്‍ത്ഥിക്കുമായിരുന്നു.
അതിനിടെ ഇനി റൂമില്‍ താമസിക്കണമെങ്കില്‍ ഡെപ്പോസിറ്റ് കൊടുക്കണമെന്ന് ഓണര്‍ വഹാബ് പറഞ്ഞു. ആ റൂം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു. പിന്നെ രണ്ട് ദിവസം ഓഫീസിനോട് ചേര്‍ന്ന ക്ലബ്ബില്‍ താമസിച്ചു . അവിടെ ടിവി ഒക്കെ ഉള്ളതിനാല്‍ ഉറക്കം ഒട്ടും ശരിയായില്ല. എന്നാല്‍ സാധനങ്ങള്‍ സുരക്ഷിതമായി പൂട്ടി വെക്കാന്‍ ലോക്കര്‍ സൗകര്യം ഉണ്ട്.
അങ്ങിനെയിരിക്കേ വെള്ളാന്റെ പരിചയത്തില്‍ റെയില്‍വേ ട്രാക്കിന്റെ അപ്പുറം അറാഫത്ത് എന്നയാളുടെ കടയോട് ചേര്‍ന്ന് ഒരു ചായ്പ്പില്‍ താമസം ശരിയാക്കി. പോളിടെക്‌നികില്‍ പഠിക്കുന്ന റിനീഷ്, പ്രദീപ് എന്നിങ്ങനെ നിലമ്പൂര്‍ സ്വദേശികളായ രണ്ട് കുട്ടികളും അവിടെ താമസിക്കുന്നുണ്ട്. ഒരു മടക്ക് കട്ടിലാണ് ആ മുറിയിലെ ഏക ഫര്‍ണിച്ചര്‍. രാത്രി കുട്ടികള്‍ അതില്‍ കിടക്കും. ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ എനിക്ക് കട്ടില്‍ കിട്ടും. എനിക്ക് നൈറ്റ് ഡ്യൂട്ടി ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ മൂന്ന് പേരുമുണ്ട് ഒരു കട്ടിലുമുണ്ട്. ആദ്യമൊക്കെ ഞാന്‍ തറയില്‍ പായ വിരിച്ച് കിടക്കുമായിരുന്നു. പിന്നീട് ആ കുട്ടികളുമായി ഒരു ആത്മബന്ധം ഉടലെടുത്തു. രാത്രി ജോലി ഒക്കെ ചെയ്ത് ക്ഷീണിച്ച് വരുന്നതെല്ലേ ചേട്ടന്‍ കട്ടിലില്‍ കിടന്നോ എന്ന് പ്രദീപ് പറഞ്ഞു. അങ്ങനെ കട്ടിലിന്‍മേലുള്ള അവകാശം എനിക്ക് കിട്ടി.
ഉറക്കത്തിന്റെ ചിട്ടകള്‍ മാറിയത് പുതിയ ജോലിയില്‍ എനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.എന്റെ സ്വാഭാവികമായ ജൈവഘടികാരം തകര്‍ന്നു. ആര്‍ എം എസിലെ ജോലിയില്‍ ഡെപ്പോസിറ്റ് ഉള്ളപ്പോള്‍ ചിലപ്പോള്‍ ദിവസങ്ങളോളം നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വന്നേക്കാം. ഞാന്‍ നേരത്തേ സൂചിപ്പിച്ച ജയിംസ് എന്ന സോര്‍ട്ടര്‍ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇരുപത് രാത്രികള്‍ തുടര്‍ച്ചയായിട്ട് ജോലി ചെയ്യുകയുണ്ടായി..
ആ കുട്ടികള്‍ക്ക് ഫുഡും അറാഫത്തിന്റെ വീട്ടില്‍ നിന്നാണെന്ന് മനസിലാക്കിയപ്പോള്‍ എനിക്കും കൂടി ഫുഡ് തരുമോ എന്ന് ഞാന്‍ ആരാഞ്ഞു. അവര്‍ അത് സമ്മതിച്ചു. അങ്ങിനെ അന്ന് മുതല്‍ ഹോട്ടല്‍ ഭക്ഷണത്തോട് വിട പറഞ്ഞ് നല്ല നാടന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അറാഫത്തിന്റെ ഉമ്മ നല്ല അസ്സലായി മീന്‍ കറി വെയ്ക്കും. വീട്ടില്‍ എന്റെ അമ്മ വെയ്ക്കുന്നതുപോലെ ഉള്ള കറി. ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും. മാസവാടക വെറും 400 രൂപ മാത്രമേ ഉള്ളൂ. ഭക്ഷണത്തിന്റെ പൈസ കണക്കാക്കി ആഴ്ചയില്‍ കൊടുക്കണം. എന്നാല്‍ ആ ചായ്പ്പിന് ഒരു അടച്ചുറപ്പില്ല എന്ന പ്രശ്‌നമുണ്ട്.വിലപിടിപ്പുള്ള ഒന്നും വെയ്ക്കാന്‍ പറ്റില്ല. അറാഫത്തിന് ഒരു കുഞ്ഞ് ജനിച്ചതും ആയിടയ്ക്കാണെന്ന് ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞങ്ങള്‍ താമസക്കാര്‍ക്കെല്ലാം ലഡുവും ബിരിയാണിയും കിട്ടിയിരുന്നു. ഇത്തവണ കല്ലേറ്റുംകര പോയപ്പോള്‍ ഞാന്‍ റയില്‍വേ പാളത്തിന്റെ അപ്പുറം ഇറങ്ങി ഒരുപാട് പരതി നോക്കിയെങ്കിലും അറാഫത്തിന്റെ കട ഇരുന്ന സ്ഥലം ഐഡന്റിഫൈ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. സമീപവാസികളോട് അന്വേഷിക്കുവാനുള്ള സമയപരിമിതിയും ഉണ്ടായിരുന്നതിനാല്‍ അടുത്ത വരവിന് ആകട്ടെ എന്ന് കരുതി ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
കല്ലേറ്റുംകര ലൈബ്രറി അറാഫത്തിന്റെ കടയില്‍ നിന്നും സുമാര്‍ അരകിലോമീറ്റര്‍ മാത്രം ദൂരത്തില്‍ ആയിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ അവിടെ ചെന്നിരിക്കുമായിരുന്നു. ലൈബ്രേറിയനുമായി ഞാന്‍ പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായി.പുസ്തകം അടുക്കി വെയ്ക്കാനും രജിസ്റ്റര്‍ എഴുതാനും ഒക്കെ ഞാന്‍ അയാളെ സഹായിച്ചു. ലൈബ്രേറിയന്റെ പേര് മോഹനന്‍ എന്നോ മറ്റോ ആയിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. മെമ്പര്‍ഷിപ്പ് എടുക്കാതെ തന്നെ പുസ്തകങ്ങള്‍ എടുക്കുവാന്‍ എന്നെ അനുവദിക്കുമായിരുന്നു.
മലയാറ്റൂരിന്റെ യന്ത്രം, മുട്ടത്തുവര്‍ക്കിയുടെ ആറാംപ്രമാണം, ഒരു കുടയും കുഞ്ഞുപെങ്ങളും, ചാള്‍സ് ഡിക്കന്‍സിന്റെ ഡേവിഡ് കോപ്പര്‍ ഫീല്‍ഡ്, എം ടിയുടെ വാരണാസി, എം മുകുന്ദന്റെ രാവും പകലും എന്നീ പുസ്തകങ്ങള്‍ ഞാന്‍ ആ കാലഘട്ടത്തിലാണ് വായിച്ചത്. എന്റെ അഭിപ്രായത്തില്‍ വായന രണ്ട് വിധം ഉണ്ട്. പരന്ന വായനയും ആഴത്തിലുള്ള വായനയും. പരന്ന വായനയ്ക്ക് സമയം കുറച്ച് മതി. വായിച്ചതില്‍ കുറച്ചുമാത്രമേ മനസില്‍ തങ്ങി നില്‍ക്കൂ. സമയം കുറവായതിനാലും കൂടുതല്‍ വായിക്കണമെന്നുള്ളതിനാലും ഇത്രകാലവും പരന്ന വായനയാണ് ഞാന്‍ ശീലിച്ചത്. ആഴത്തിലുള്ള വായനയും ജീവിതനിരീക്ഷണവുമാണ് ഒരു കഥാകൃത്തിന് അത്യാവശ്യമായി വേണ്ട ഗുണങ്ങള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇനി ഭാവിയില്‍ സമയം കിട്ടുമ്പോള്‍ ആഴത്തിലുള്ള വായന ശീലിക്കണമെന്നാണ് എന്റെ ആഗ്രഹം. അത് എന്നെ എഴുത്തില്‍ ഒരുപാട് സഹായിക്കും.
ആലുവാശിവരാത്രിയും തൃശൂര്‍ പൂരവും ഓണംനാളില്‍ തൃശൂരില്‍ നടക്കുന്ന പുലികളിയും നേരില്‍ കാണാന്‍ കഴിഞ്ഞത് എന്റെ ഇരിങ്ങാലക്കുട ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരേടാണ്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍ പൂരം നടക്കുന്നത്. പിറ്റേന്ന് ഉത്രം എന്റെ പിറന്നാളാണ്. പൂരം കാണാന്‍ ആ മൈതാനത്ത് ഒരു ലക്ഷത്തോളം കാണികള്‍ ഉണ്ടാകും. അക്കൂട്ടത്തില്‍ വിദേശികളും ഉണ്ട്. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ് പൂരത്തിന് തുടക്കം കുറിച്ചത്. തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം എന്നിവരാണ് പൂരത്തിന്റെ സംഘാടകര്‍. പഞ്ചവാദ്യഘോഷങ്ങള്‍, ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിന് മുമ്പുള്ള വെടിക്കെട്ട് , തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടെയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചെമ്പടതാളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പുലര്‍ച്ചെ നടക്കുന്ന പകല്‍പ്പൂരത്തിന് മുമ്പുള്ള വെടിക്കെട്ട് –ഇവയെല്ലാം കാണേണ്ടത് തന്നെയാണ്. അതിന്‌ശേഷം ദേവതമാര്‍ ഉപചാരം ചൊല്ലി പിരിയുന്നു
അതുപോലെ പെരിയാറിന് തീരത്തെ ശിവക്ഷേത്രത്തിന് സമീപം ഉള്ള മണല്‍ത്തിട്ടയില്‍ ആയിരക്കണക്കിന് ആളുകള്‍ സമ്മേളിക്കുന്ന മഹാ ഉത്സവമാണ് ആലുവാശിവരാത്രി. കുംഭമാസത്തിലെ ശിവരാത്രി ദിവസമാണ് ഇത് നടക്കുന്നത്. അതിനോട് അനുബന്ധിച്ച് ഉള്ള വലിയ കമ്പോളം പ്രസിദ്ധമാണ്. അച്ഛനെയും അമ്മയെയും ഒഴിച്ച് എന്തും അവിടെ വാങ്ങാന്‍ കിട്ടും എന്ന് തമാകയായി പറയാറുണ്ട്.
അതുപോലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആഘോഷമാണ് തൃശൂര്‍ പുലികളി. നാലാം ഓണ ദിവസമായ ചതയം നാളിലാണ് ഇത് നടക്കുക. വലിയ കുടവയറില്‍ പുലിരൂപം വര്‍ണ്ണശബളമായി പെയിന്റ് ചെയ്ത് വെച്ച പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും പുറപ്പെട്ട് നഗരം ചുറ്റി പ്രദക്ഷിണം വെക്കുന്നു. കുടവയര്‍ കുലുക്കി അരമണി കിലുക്കി ഉള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്. അതോടൊപ്പം മനോഹരമായ ഫ്‌ളോട്ടുകളും അകമ്പടിയായിട്ട് ഉണ്ട്.
ഇരിങ്ങാലക്കുട ആര്‍ എം എസിന്റെ സേവനപരിധിയില്‍ ഇരിങ്ങാലക്കുട നോര്‍ത്ത്, മാള, അന്നമനട, അഷ്ടമിച്ചിറ, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചേര്‍പ്പ്, ഊരകം, പുത്തന്‍ചിറ, ഇടതിരിഞ്ഞി, കൈപ്പമംഗലം, കല്ലേറ്റുംകര, പരിയാരം, കിഴക്കുമുറി തുടങ്ങിയ നൂറോളം പോസ്റ്റ് ഓഫീസുകളാണ് ഉള്ളത്. ഈ സ്ഥലങ്ങളിലേക്ക് ഉള്ള കത്തുകളെ ഡെഫേര്‍ഡ് എന്ന പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. മറ്റ് ആര്‍ എം എസുകളില്‍ നിന്നും വരുന്ന ഇന്‍വാര്‍ഡ് കത്തുകളാണ് അവ. അത് കൂടാതെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും മറ്റ് ആര്‍ എം എസിന്റെ പരിധിയില്‍ ഉള്ള സ്ഥലങ്ങളിലേക്ക് ഉള്ള കത്തുകള്‍ എക്‌സ്പ്രസ് എന്ന പദം കൊണ്ട് വിശേഷിപ്പിക്കപ്പെടും
വലിയ തടി റാക്കിലെ കള്ളികളിലേക്കും ചിലപ്പോള്‍ നേരിട്ട് ചാക്കുകളിലേക്കും സോര്‍ട്ട് ചെയ്യുന്നു. പലപ്പോഴും ഡ്യൂട്ടി സമയത്ത് ഒന്ന് ഇരിക്കാന്‍ പോലും കഴിയാറില്ല. തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യമൊന്നും രജിസ്‌ട്രേര്‍ഡ് കത്തുകളുടെ സോര്‍ട്ടിങിന് എന്നെ നിയോഗിച്ചിരുന്നില്ല. ഒരിക്കല്‍ തീരെ ജീവനക്കാര്‍ ഇല്ലാതിരുന്ന ഒരു ദിവസം എനിക്ക് അതും ചെയ്യേണ്ടി വന്നു. എണ്ണം ടാലി ആക്കി ജോലി അവസാനിക്കുമ്പോള്‍ റിപ്പോര്‍ട്ട് കൊടുക്കുന്നത് ആദ്യം എനിക്ക് വളരെ പ്രയാസമായി തോന്നി.
പോസ്റ്റ് ഓഫീസിലെ ജോലിയില്‍ നിന്നും വ്യത്യസ്തമായി ശാരീരിക മാനസിക അധ്വാനം കൂടുതല്‍ വേണ്ടി വരുന്ന ഒരു ജോലിയാണ് ആര്‍ എം എസിലെ സോര്‍ട്ടിങ് അസിസ്റ്റന്റിന്റേത്. ഓഫീസ് മുഴുവന്‍ പൊടിമയമായിരുന്നു. കൂടാതെ ജോലിയുടെ സ്വഭാവം എത്ര പ്രൊമോഷന്‍ ആയി ഗ്രേഡ് കിട്ടിയാലും മാറുകയുമില്ല. റിട്ടയര്‍ ആകുന്ന ദിവസവും സോര്‍ട്ട് ചെയ്യേണ്ടി വന്നേക്കാം.
കല്ലേറ്റുംകര ഞങ്ങളുടെ ഓഫീസില്‍ നിന്നും സുമാര്‍ ഒരു കിലോമീറ്റര്‍ മാത്രം അകലെ മാനാട്ട് കുന്നില്‍ ഒരു ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നു. രാവിലെ നടക്കാന്‍ ഇറങ്ങുന്ന ശീലം ഉണ്ടായിരുന്ന എന്റെ അന്വേഷണകുതുകികളായ കണ്ണുകള്‍ ആ ക്ഷേത്രം കണ്ടു പിടിച്ചു. ആദ്യദിവസം പാന്റും ധരിച്ചുകൊണ്ട് അവിടെ കയറാനുള്ള എന്റെ ശ്രമം അവിടെയുള്ളവര്‍ തടഞ്ഞു. കൊല്ലത്ത് മിക്കവാറും എല്ലാ കോവിലുകളിലും പാന്റ് അനുവദിക്കുമായിരുന്നു. എന്തായാലും ഞാന്‍ പിറ്റേന്ന് മുതല്‍ ആചാരപ്രകാരമുള്ള മുണ്ടും ധരിച്ച് കൊണ്ട് ഹനുമാന്‍ കോവിലില്‍ ദര്‍ശനം നടത്തി തുടങ്ങി.
ആ ക്ഷേത്രത്തില്‍ നവഗ്രഹപ്രതിഷ്ഠയും ഉണ്ടായിരുന്നു. വിധിപ്രകാരം പൂജകള്‍ നടത്തിയിരുന്നു അവിടത്തെ പൂജാരിയുമായി ഞാന്‍ ലോഹ്യത്തിലായി. അദ്ദേഹമാണ് ഹനുമാന്‍ സേവയെ പറ്റി എന്നോട് ആദ്യമായി പറയുന്നത്. മുടങ്ങാതെ ഹനുമാന്‍ സേവ നടത്തിയാല്‍ മനസില്‍ വിചാരിക്കുന്ന ഏതു കാര്യവും സാധിക്കുമത്രേ. പക്ഷേ ഒരു നിബന്ധന ഉണ്ട്. ബ്രഹ്മചര്യം പാലിക്കണം. മനസില്‍ പോലും പെണ്ണ് എന്ന വിചാരം കടന്ന് വരാന്‍ പാടില്ല. ആ സമയത്ത് എനിക്ക് അത് ബുദ്ധിമുട്ടായി തോന്നി. കാരണം എന്റെ മനസിനുള്ളില്‍ ഒരു പെണ്‍കുരുവി കൂടുകൂട്ടിയിരുന്നു. എനിക്ക് അങ്ങോട്ട് ഭയങ്കര പ്രണയമായിരുന്നു. ഇങ്ങോട്ട് വെറും അനുഭാവം മാത്രം. എന്നാല്‍ ഞാന്‍ ഇരിങ്ങാലക്കുട ജോലി ചെയ്യാന്‍ തുടങ്ങി ഏകദേശം ആറ് മാസം കഴിഞ്ഞപ്പോള്‍ ആ ബന്ധം ബ്രേക്ക് അപ്പ് ആയി. അവള്‍ക്ക് വേറെ വിവാഹം ഉറപ്പിച്ചു
ഇനിയിപ്പോള്‍ ഹനുമാനെ ഭജിക്കുന്നതിന് തടസം ഇല്ല. അത് ഒന്ന് പരീക്ഷിച്ച് നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഞാന്‍ മുടങ്ങാതെ ആ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. കൊല്ലത്തേക്കുള്ള റൂള്‍ 38 ട്രാന്‍സ്ഫര്‍ സാധാരണനിലയില്‍ 5 കൊല്ലം കഴിഞ്ഞേ പരിഗണിക്കുകയുള്ളൂ. ഒരു വര്‍ഷത്തിനകം സ്ഥലംമാറ്റം വേണം എന്ന് ഞാന്‍ മനസില്‍ സങ്കല്‍പ്പം എടുത്തു. സുദര്‍ശനക്രിയ കഴിഞ്ഞ് ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ സ്ഥലംമാറ്റത്തെ കുറിച്ചുള്ള പോസിറ്റീവായ ചിന്തകള്‍ മനസിലേക്ക് കൊണ്ടുവന്നു. സ്ഥലം മാറ്റം നടന്ന് കഴിഞ്ഞതായി തന്നെ മനസിനെ വിശ്വസിപ്പിച്ചു. അഞ്ച് വര്‍ഷം കഴിയാതെ സ്ഥലംമാറ്റം ഏതാണ്ട് അസംഭവ്യമായ കാര്യമാണെന്ന് ഓഫീസിലെ അശോകന്‍മാഷും ചന്ദ്രശേഖരന്‍മാഷും പറഞ്ഞു. സുധാകരന്‍മാഷ് കുറച്ച് കൂടി കടത്തി അഞ്ച് കൊല്ലം കഴിഞ്ഞാലും സ്ഥലംമാറ്റം പാടാണ് അതുകൊണ്ട് ഇവിടെ നിന്ന് തന്നെ പെണ്ണ് നോക്കാം എന്ന് പറഞ്ഞു കളഞ്ഞു
അങ്ങനെയിരിക്കേ ഞാന്‍ അവിടെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കൃത്യം നൂറ് ദിവസം പൂര്‍ത്തിയായ സമയം. അപ്പോഴാണ് ചങ്ങനാശേരി സോര്‍ട്ടിങ് ഓഫീസില്‍ ജോലി ചെയ്യുന്ന സിജോ ജോസഫ് വട്ടോളി ഒരു മ്യൂച്വല്‍ ട്രാന്‍സ്ഫറിനായി എന്നെ സമീപിക്കുന്നത്. ചങ്ങനാശേരി കൊല്ലം ഉള്‍പ്പെടുന്ന തിരുവനന്തപുരം ഡിവിഷനിലാണ്. ഈ സംഭവത്തെ ഹനുമാന്‍ സ്വാമിയുടെ ഇടപെടല്‍ ആയാണ് ഞാന്‍ കാണുന്നത്.
സിജോ സംസാരിക്കാനും ചെവി കേള്‍ക്കാനും കഴിയാത്ത വൈകല്യമുള്ള വ്യക്തിയാണ്. എന്നാല്‍ നിരന്തര പരിശീലനം മൂലം അയാള്‍ സാധാരണ മനുഷ്യരെ പോലെ കഴിയുവാനുള്ള കഴിവുകള്‍ ആര്‍ജിച്ചെടുത്തിരുന്നു. അയാളെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാനാണെന്നും ദൈവം തന്ന കഴിവുകളെ നമ്മളൊന്നും പത്തുശതമാനം പോലും ഉപയോഗിക്കുന്നില്ല എന്നുമുള്ള ചിന്തകള്‍ മനസില്‍ നിറയുന്നത്. ചെവി കേള്‍ക്കില്ലെങ്കിലും സിജോ നമ്മുടെ ചുണ്ടുകള്‍ അനങ്ങുന്നത് കണ്ട് ആശയവിനിമയം നടത്തും. എഞ്ചിനീയറിങ് ബിരുധധാരിയാണ്. കൂടാതെ അമ്പരപ്പിക്കുന്ന ടൈപ്പിങ് സ്പീഡിന് ഉടമയും ആണ്. അത്തവണത്തെ ക്രിസ്മസ് സിജോയുടെ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം. വിഭവസമൃദ്ധമായിരുന്നു. മീന്‍വിഭവങ്ങളും പോര്‍ക്കും ബീഫും ചിക്കനും അതൊന്നും പോരാഞ്ഞിട്ട് മുന്തിയ ഇനം മദ്യവും. ഊണിനൊപ്പം മദ്യവും വിളമ്പിയപ്പോള്‍ ഞാന്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. ഞാന്‍ മദ്യം കഴിച്ചില്ല. പരമ്പരാഗത ക്രിസ്ത്യന്‍ കര്‍ഷക കുടുംബത്തില്‍ അപ്പനും മക്കളും ചേര്‍ന്ന് മദ്യപിക്കുന്നത് സാധാരണമത്രെ.
അങ്ങനെ ഞാന്‍ ഡിവിഷണല്‍ ഓഫീസില്‍ ജോലി ചെയ്യുന്ന കര്‍ത്താജി മുഖേന റൂള്‍ 38 ട്രാന്‍സ്ഫറിന്റെ അപേക്ഷ കൊടുത്തു. എ എസ് പി സുഗുണന്‍ സാര്‍, എ എസ് ആര്‍ എം ചിദംബരസ്വാമി, എസ് എസ് ആര്‍ എം ആന്‍ഡ്രൂസ് എന്നിവര്‍ വേണ്ട സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. പിഎംജി ഓഫീസിലെ ആര്‍ എം എസിന്റെ ചുമതലയുള്ള പത്മകുമാര്‍ സാറിനെ ഞാന്‍ ഇപ്പോഴും നന്ദിയോടെ ഓര്‍ക്കുന്നു ( അദ്ദേഹം ദിവസങ്ങള്‍ക്കുമുമ്പ് നമ്മളെ വിട്ട് സ്വര്‍ഗ്ഗം പൂകി. ആത്മാവിന് നിത്യശാന്തി നേരുന്നു ).
ആയിടയ്ക്കാണ് അഡീഷണല്‍ പി എം ജി ആയ പരമേശ്വരന്‍ സാറാണ് എന്റെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എന്ന് ഞാന്‍ മനസിലാക്കിയത്. പരമേശ്വരന്‍സാര്‍ പണ്ട് എന്റെ കൂടെ കല്ലറ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്ത വിജയന്‍ സാറിന്റെ സുഹൃത്താണ് എന്ന് ഞാന്‍ മനസിലാക്കി. അങ്ങിനെ ഞാന്‍ വിജയന്‍സാര്‍ വഴി സ്ഥലം മാറ്റത്തിന് ശുപാര്‍ശ ചെയ്തു.
അങ്ങിനെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഞാന്‍ കാത്ത് കാത്തിരുന്ന സ്ഥലം മാറ്റം കിട്ടി ചങ്ങനാശ്ശേരിയിലും തുടര്‍ന്ന് കൊല്ലത്തും എത്തി. ആര്‍ എം എസിലെ ജോലി ക്രമേണ എനിക്ക് ബുദ്ധിമുട്ടായി തീര്‍ന്നു. രാത്രി ഉറക്കമിളച്ച് ജോലി ചെയ്യുന്നത് ആരോഗ്യം ക്ഷയിപ്പിച്ചു. തുടര്‍ന്ന് ഞാന്‍ പി എസ് സി ടെസ്റ്റ് എഴുതി കേരള ഗവ സര്‍വ്വീസില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജോലി നേടി. 2010 ല്‍ തിരുവനന്തപുരം കരമന സ്വദേശിനിയായ രേവതിയെ തുടര്‍ന്നുള്ള ജീവിതയാത്രയിലേക്ക് ഒപ്പം കൂട്ടുകയും ചെയ്തു
ഇപ്പോഴും എന്റെ ജീവിതത്തില്‍ സുപ്രധാനമായ കാര്യങ്ങള്‍ വരുമ്പോള്‍ ഞാന്‍ മനസ് കൊണ്ട് കല്ലേറ്റുംകര മാനാട്ട് കുന്ന് ഹനുമാന്‍ ക്ഷേത്രത്തില്‍ നേര്‍ച്ച നേരാറുണ്ട്. ഹനുമാന്റെ ഇഷ്ടനിവേദ്യമായ വട മാലയും വെറ്റില മാലയും നേര്‍ച്ച നേരും. മൂന്ന് മാസം മുമ്പ് കല്ലേറ്റുംകര പോയി ഗോപിമാഷിന്റെ വീട്ടില്‍ രണ്ട് ദിവസം താമസിച്ചിരുന്നു. ചന്ദ്രശേഖരന്‍മാഷിന്റേയും മോഹനന്‍മാഷിന്റേയും റിട്ടയര്‍മെന്റിന് പങ്ക് കൊള്ളുക മാത്രമായിരുന്നില്ല എന്റെ ഉദ്ദേശ്യം. ഹനുമാന്‍ ക്ഷേത്രത്തില്‍ പഴയതുപോലെ പുലര്‍ച്ചെ പോയി വ്‌സ്തരിച്ച് തൊഴുത് വഴിപാടുകള്‍ കഴിച്ചു. ആ ക്ഷേത്രത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പെയിന്റുപോലും പുതിയതായി പൂശിയിട്ടില്ല. എന്നാല്‍ പൂജാരി മാറി പുതിയ ആള്‍ വന്നിരിക്കുന്നു
ഞാന്‍ ഇപ്പോള്‍ ദൈവാധീനം വളരെ ആവശ്യമുള്ള ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. കഥാസമാഹാരം പുറത്തിറക്കി. ജി ഫോര്‍ ജീനിയസ് എന്ന പേരില്‍ ബ്ലോഗ് വെബ്‌സൈറ്റും യൂടൂബ് ചാനലും തുടങ്ങി. ഇനി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയില്‍ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്നു. ഈ ആഗ്രഹത്തിനുവേണ്ടി ഞാന്‍ മാനാട്ടുകുന്ന് ഹനുമാന്‍ ക്ഷേത്രത്തില്‍ നേര്‍ച്ച പറഞ്ഞിരിക്കുകയാണ്. താന്‍ പാതി ദൈവം പാതി എന്നാണല്ലോ. എന്റെ പകുതി ഞാന്‍ നല്ല വെടിപ്പായി വൃത്തിയായി ചെയ്യുന്നുണ്ട്. ഭഗവാന്‍ എന്നില്‍ പ്രസാദിക്കുമോ ?
All rights reserved. This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis.
For publishing this matter in any print or visual media Please call me . My Phone Number is 9495239904

