33)സര്‍ക്കാര്‍ജോലി- മിഥ്യയും യാഥാര്‍ത്ഥ്യവും

കുട്ടിക്കാലത്ത് ഞാന്‍ സാമാന്യം നന്നായി പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ആയിരുന്നു. മോന്‍ പഠിച്ച് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ആകണം എന്ന് എന്റെ അപ്പ എപ്പോഴും ഉപദേശിക്കുമായിരുന്നു. പ്രൈവറ്റ് ജോലിയുടെ ബുദ്ധിമുട്ടുകള്‍ അപ്പ ഓരോന്നായി എണ്ണിപ്പറയും. എന്റെ അച്ഛന്‍ നമശിവായം പുനലൂര്‍ രാംരാജ് തിയറ്ററിലെ ഫിലിം ഓപ്പറേറ്റര്‍ ആയിരുന്നു. ഇന്നും ആ ജോലിയില്‍ തുടരുന്നു. അര്‍ദ്ധരാത്രി സെക്കന്റ് ഷോ കഴിയുന്നതുവരെ കഠിനമായ ജോലി. ഭക്ഷണം പോലും സമയത്ത് കഴിക്കാന്‍ പറ്റില്ല. ഓണം, വിഷു തുടങ്ങി ഒരു വിശേഷ ദിവസങ്ങളിലും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കഴിയില്ല.കാരണം അപ്പോഴൊക്കെ പുതിയ സിനിമകളുടെ റിലീസും സ്‌പെഷ്യല്‍ ഷോകളും ഉണ്ടാകും. അന്ന് ഇന്നത്തെ പോലെ അല്ല. സിനിമയുടെ പുഷ്‌കല കാലമാണ്.

ഞാന്‍ പറഞ്ഞ് വന്നത് സര്‍ക്കാര്‍ ജോലിക്കാരന്‍ ആകണം എന്ന ആഗ്രഹത്തിന് എന്റെ മനസില്‍ വിത്ത് പാകിയത് അപ്പായാണ്. അപ്പായുടെ ആഗ്രഹം പോലെ ഞാന്‍ ഇരുപത്തിരണ്ടാമത്തെ വയസ് മുതല്‍ സര്‍ക്കാര്‍ ജോലിക്കാരനാണ്. പോസ്റ്റുമാനായും ആര്‍ എം എസില്‍ സോര്‍ട്ടിങ് അസിസ്റ്റന്റായും ജോലി ചെയ്ത ശേഷം 2010 മുതല്‍ കേരള രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. ഞാന്‍ പറഞ്ഞ് വന്നത് സര്‍ക്കാര്‍ ജോലി ഉള്ളത് കൊണ്ട് മാത്രം ജീവിതത്തിലെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയുകയില്ല എന്നതാണ്. ഒരു എല്‍ ഡി ക്ലാര്‍ക്കിന് പിടുത്തം കഴിഞ്ഞ് 25000 രൂപ ലഭിക്കുന്നു എന്നിരിക്കട്ടെ. ടിയാന്‍ ഒരു ലോണ്‍ എടുത്ത് വീട് വെക്കുന്നു എന്നിരിക്കട്ടെ. പത്തു ലക്ഷം രൂപ ലോണ്‍ എടുത്താല്‍ മാസം 12000 രൂപ അടവ് വരും. അത് കഴിച്ചുള്ള ബാക്കി ശമ്പളം 13000 രൂപ. വണ്ടിക്കൂലി, ഭക്ഷണം, ആശുപത്രി ചിലവുകള്‍ തുടങ്ങി എല്ലാത്തിനും ഇതില്‍ നിന്നും കണ്ടെത്തണം. ഇനി ജോലിയുടെ കൂടെ വേറെ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന് കരുതിയാലോ സര്‍ക്കാര്‍ ജീവനക്കാരന് അതിനും നിവൃത്തിയില്ല. വേറെ ജോലി ചെയ്ത് വരുമാനം നേടണം എങ്കില്‍ ശമ്പളമില്ലാത്ത ലീവ് എടുക്കണം. ആ ലീവ് പീരീഡ് പെന്‍ഷന് പോലും പരിഗണിക്കുകയില്ല

ഞാന്‍ പറഞ്ഞ് വന്നത് ദമ്പതിമാര്‍ക്ക് ഇരുവര്‍ക്കും സര്‍ക്കാര്‍ജോലി ഇല്ലാത്ത സാഹചര്യത്തില്‍ ചിലവ് നടന്ന് പോകുന്നത് തന്നെ ദുഷ്‌കരമാണ് എന്നതാണ്. എന്റെ തന്നെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നത്. റോഡിലൂടെ പാഞ്ഞ് പോകുന്ന പ്രീമിയം കാറുകളുടെ ഉടമസ്ഥര്‍ ആരാണെന്ന് തിരക്കുക. ( മാരുതിയുടെ ചെറിയ കാറല്ല ) . അത് തീര്‍ച്ചയായും ഒരു ബിസിനസ് കാരന്റെ കാറാകും, അല്ലെങ്കില്‍ ഒരു സെലിബ്രിറ്റിയുടെ അതുമല്ലെങ്കില്‍ ഒരു ഡോക്ടറുടെയോ ഐറ്റി പ്രൊഫഷണലിന്റെയോ കാറാകും. ഞാന്‍ പറഞ്ഞ് വന്നത് നന്നായി പഠിക്കുന്ന നമ്മുടെ കുട്ടികളുടെ മുന്നില്‍ അള്‍ട്ടിമേറ്റ് എയിം ആയി ഇട്ടുകൊടുക്കാന്‍ പറ്റിയ ഒന്നാണോ ഈ സര്‍ക്കാര്‍ ജോലി. നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

സര്‍ക്കാര്‍ ജോലിക്കാരന് അഭിപ്രായസ്വാതന്ത്യം ഇല്ല. നാട്ടിലെ ചെരുപ്പ് കുത്തി പോലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് രാഷ്ട്രീയവിഷയങ്ങളിലുള്ള തന്റെ അഭിപ്രായം പരസ്യമായി പറയുമ്പോള്‍ സര്‍ക്കാര്‍ജീവനക്കാരന്റെ അഭിപ്രായസ്വാതന്ത്യത്തെ ചങ്ങലക്കിട്ടിരിക്കുന്നു. വാസ്തവത്തില്‍ ഈ കരിനിയമങ്ങള്‍ ഒക്കെ പൊളിച്ചെഴുതേണ്ട കാലം ആഗതമായിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ രാഷ്ട്രീയനേതാക്കള്‍ എല്ലാവരും തന്നെ ഉപജീവനത്തിനായി വേറേ തൊഴില്‍ എടുക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ രാഷ്ട്രീയം തന്നെ ഒരു തൊഴിലായി മാറിക്കഴിഞ്ഞു. ഞാന്‍ പറഞ്ഞ് വന്നത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുവാനും ജോലി രാജി വെക്കാതെ തിരഞ്ഞെടുപ്പിന് നില്‍ക്കാനും ഉള്ള അനുവാദം സര്‍ക്കാര്‍ ജീവനക്കാരന് നല്‍കിയാല്‍ നമ്മുടെ പൊളിറ്റിക്‌സിന്റെ ക്വാളിറ്റി വര്‍ധിക്കും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ജോലി ഉപേക്ഷിക്കാതെ തന്നെ ഇതെല്ലാം സാധ്യമാകണം. എന്നാല്‍ ഇതിന് വേണ്ട നിയമനിര്‍മ്മാണം നടത്തേണ്ടത് രാഷ്ട്രീയക്കാരാണ്. അവര്‍ ഒരിക്കലും ഇരിക്കുന്ന കൊമ്പു മുറിക്കുന്ന ഈ പ്രവൃത്തി ചെയ്യില്ല.നാലാം ക്ലാസും ഗുസ്തിയും മാത്രം യോഗ്യതയുള്ള തങ്ങളുടെ സ്ഥാനം വിദ്യാഭ്യാസമായി ഉന്നത നിലവാരമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടി തീറെഴുതി കൊടുക്കുന്നത് തങ്ങളുടെ കടയ്ക്കല്‍ കത്തി വെക്കുന്നതിന് തുല്യമാണെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ അങ്ങനെ ഒരു മണ്ടത്തരം അവര്‍ ചെയ്യാന്‍ സാധ്യത ഇല്ല.

മിടുക്കരായ കുട്ടികളെ മോട്ടിവേറ്റ് ചെയ്ത് നല്ല സംരംഭകരാക്കി മാറ്റുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഇന്നത്തെ കാലഘട്ടത്തില്‍ വര്‍ധിച്ച് വരുന്ന സാമ്പത്തികആവശ്യങ്ങള്‍ നിറവേറ്റാന്‍ സംരംഭകര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. വിജയം വരിച്ച ബിസിനസുകാരെ നിരീക്ഷിച്ചാല്‍ ഒരു കാര്യം ബോധ്യപ്പെടും അവര്‍ മക്കളെയും ബിസിനസുകാരാക്കാന്‍ വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്.

.
ജീവനക്കാര്‍ക്ക് കഴിവിന് അനുസരിച്ചുള്ള വേതനം നല്‍കാന്‍ കേരളസര്‍ക്കാരിന്റെ മോശം സാമ്പത്തികസ്ഥിതി മൂലം കഴിയില്ല. ഇപ്പോള്‍ തന്നെ റവന്യൂവരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി കൊടുക്കേണ്ടി വരുന്നു എന്ന് വിലപിക്കുകയാണ്.കേന്ദ്ര ജീവനക്കാരുമായി ശമ്പളത്തിലുള്ള അന്തരം വളരെ കൂടുതലാണ്. നഗരങ്ങളില്‍ പോലും വീട്ടുവാടക ബത്തയായി ലഭിക്കുന്നത് തുശ്ചമായ തുകയാണ്. ഇവിടെ തിരുവനന്തപുരം തലസ്ഥാനനഗരവും കോര്‍പറേഷനും ആയിട്ടും എനിക്ക് ഈ ഇനത്തില്‍ ലഭിക്കുന്നത് വെറും 1500 രൂപയാണ്. ഇവിടെ ഞാന്‍ എന്റെ ഭാര്യാവീടിന്റെ പരിമിതമായ സൗകര്യത്തില്‍ ഒതുങ്ങി കൂടിയതുകൊണ്ട് രക്ഷപെട്ടു. അല്ലാതെ ഈ 1500 രൂപ കൊടുത്താല്‍ സിറ്റിയില്‍ ഒരു വാടക വീട് കിട്ടുമോ. ഒരു പൂജ്യം കൂടി ചേര്‍ത്ത് 15000 ആക്കിയാല്‍ മാത്രമേ ഭേദപ്പെട്ട വീട് കിട്ടുകയുള്ളൂ.

.

എന്റെ ഈ ബ്ലോഗിലെ കഥകളും ലേഖനങ്ങളും ജനുവിന്‍ ആയ വായനക്കാരിലേക്ക് എത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ചുരുക്കുന്നു. 

സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ഗിരീഷ് നമശിവായം

All rights reserved.  This article shall not be translated or copied in whole or in part without the permission of the author except for brief experts in connection with reviews or scholarly analysis. 

For publishing this matter in any print or visual media Please call me . My Phone Number is 9495239904

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

  • Recent Posts